ഏറ്റുമാനൂരിൽ വാഹനാപകടം; കുട്ടിയുൾപ്പടെ 16 പേർക്ക് പരിക്കേറ്റു, ഏഴു പേരുടെ നില ഗുരുതരം
കോട്ടയം: ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി ബസും അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ 16 പേർക്ക് പരിക്കേറ്റു. ഉഴവൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ദർശനം കഴിഞ്ഞ് സുൽത്താൻ ബത്തേരിക്കു മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള കൊടുവളവിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റവരിൽ ഏഴു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരം കോട്ടയം മെഡിക്കൽ കോളജ്, തെള്ളകത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്തു നിന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വാഹനങ്ങൾ നീക്കിയത്. സംഭവത്തേത്തുടർന്ന് കോട്ടയം-ഏറ്റുമാനൂർ റൂട്ടിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഒരു മണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്.

