എം.വിൻസെന്റ് എം.എൽ.എയ്ക്ക് സോപാധിക ജാമ്യം

തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോവളം എം.എൽ.എ എ.വിൻസെന്റിന് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, വീട്ടമ്മ താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുത് തുടങ്ങീ വ്യവസ്ഥകളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
മുപ്പത്തിനാല് ദിവസത്തെ റിമാൻഡിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ ജ്യാമം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിൽ നിലപാട് അറിയിച്ചിരുന്നു. പരാതിക്കാരി പതിനെട്ട്് വർഷമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും വിൻസന്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ആറാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വിൻസന്റിനെതിരെ അവരുടെ ഭർത്താവു പോലീസിന് പരാതി നൽകിയതുമാണ് കേസിന്റെ ആരംഭം. വിൻസന്റ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി. സംഭവം വിവാദമായതോടെ കൊല്ലം സിറ്റി പോലീസ് കമ്മിഷണർ അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വീട്ടമ്മയിൽ നിന്ന് മൊഴിയെടുത്ത സംഘം പിന്നാലെ വിൻസന്റിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.