കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതി ബിബിൻ വെട്ടേറ്റ് മരിച്ചു

തിരൂർ : കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിപിൻദാസ് (25) വെട്ടേറ്റ് മരിച്ചു. ഇന്ന് രാവലെ 7.25ന് തിരൂരിനടുത്ത് ബിപി അങ്ങാടി ആലത്തൂർ റോഡിൽ പുളിഞ്ചോട് വച്ചാണ് സംഭവം. രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടികളും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുമാണ് സംഭവം ആദ്യമറിയുന്നത്. കൊടുവാളുമായി എത്തിയ സംഘമാണ് കൃത്യം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് ബിബിൻ. ബിബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരൂർ താലൂക്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ടുവരെ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരൂരിലും പരിസരപ്രദേശങ്ങളിലുമെല്ലാം കനത്ത പോലീസ്‍ കാവലും ഏർപ്പെടുത്തി.
തെങ്ങുകയറ്റ തൊഴിലാളിയായ ബിപിൻദാസ് രാവിലെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ഇതിനിടെ പിന്തുടർന്നെത്തിയ ആക്രമിസംഘം ബിപിനെ വെട്ടിയെന്നാണ് കുരുതുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആക്രമികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. പ്രദേശത്തെ സി.സി ടി.വികൾ പോലീസ് പരിശോധിക്കുന്നുണ്ട്. ആസൂത്രിതമായാണ് കൊലനടത്തിയതെന്നാണ് വിവരം. കേസിൽ മുഖ്യ പ്രതികളിൽപ്പെട്ട ബിബിൻ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
2016 നവംബർ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിലെ കൃഷ്‌ണൻ നായർ- പുല്ലാണി മീനാക്ഷി ദന്പതികളുടെ മകൻ അനിൽകുമാർ എന്ന ഫൈസൽ (32) കൊല്ലപ്പെട്ടത്. താനൂർ റെയിൽവേ േസ്റ്റഷനിലേക്ക് ഓട്ടോയിൽ പോവുകയായിരുന്ന ഫൈസൽ, ഫാറൂഖ് നഗർ അങ്ങാടിയിലാണ് വെട്ടേറ്റ് മരിച്ചത്. ഫൈസൽ കുടുംബസമേതം മതംമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവടക്കം എട്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.