മത്സ്യത്തൊഴിലാളികളെ മുഴുവൻ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തും : മേഴ്സിക്കുട്ടിയമ്മ
ആലപ്പുഴ : പതിമൂവായിരത്തോളം പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമേകി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ മത്സ്യ അദാലത്ത്.13,838 പരാതികളാണ് ആലപ്പുഴ നഗരത്തിൽ നടന്ന അദാലത്തിൽ തീർപ്പായത്. എ.പി.എൽ.വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളികളെ ബി.പി.എൽ. വിഭാഗത്തിലുൾപ്പെടുത്തി റേഷൻ കാർഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 11,733 അപേക്ഷയാണ് ലഭിച്ചത്.
മത്സ്യത്തൊഴിലാളികളെ മുഴുവൻ ബി.പി.എൽ.വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയോടെ അടിയന്തര പരിഗണന നൽകി പരിഹരിക്കുന്നതിന് ഭക്ഷ്യ−പൊതുവിതരണ വകുപ്പ് മന്ത്രിക്ക് അപേക്ഷ കൈമാറാൻ തീരുമാനിച്ചു. കടാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച 602 അപേക്ഷകളിൽ 2008നുമുന്പുള്ള കടങ്ങളിൽ സത്വര ആശ്വാസനടപടി എടുക്കുന്നതിന് കടാശ്വാസ കമ്മിഷൻ കൈമാറി.
ഫിഷറീസ് വകുപ്പ്, റവന്യൂ വകുപ്പുകൾക്ക് പരിഗണിക്കേണ്ട 1266 അപേക്ഷ ലഭിച്ചു. മത്സ്യഫെഡുമായി ലഭിച്ച അപേക്ഷകളിൽ ഒറ്റത്തവണതീർപ്പാക്കൽ പദ്ധതി പ്രകാരം 30 വായ്പകളിൽ 20.93 ലക്ഷം രൂപയുടെയും വായ്പയെടുത്ത് മത്സ്യത്തൊഴിലാളി മരിക്കുകയോ പൂർണ അവശതയിലോ ആയതുമൂലം വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത ഒന്പത് വായ്പകളിലായി 4.87 ലക്ഷം രൂപയുടെ കടവും എഴുതിത്തള്ളി.
വിവിധ ഇൻഷുറൻസ് പദ്ധതികളുടെ 26ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കുന്നതിനും 20 കേസുകളിൽ വിവാഹധനസഹായം അനുവദിക്കുന്നതിനും തീരുമാനിച്ചു. രാവിലെ 10.30ന് ആരംഭിച്ച അദാലത്ത് വൈകീട്ട് ആറിനാണ് സമാപിച്ചത്.

