നടി ആക്രമിക്കപ്പെട്ട കേസിൽ മുകേഷിന്റെയും അൻവർ സാദത്തിന്റെയും മൊഴിയെടുത്തു
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ നടനും എം.എൽ.എയുമായ മുകേഷ്, നടൻ ദിലീപിന്റെ സുഹൃത്തായ ആലുവ എം.എൽ.എ അൻവർ സാദത്ത് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
എം.എൽ.എ ഹോസ്റ്റലിലെത്തിയായിരുന്നു മൊഴിയെടുപ്പ്. കേസിലെ മുഖ്യപത്രിയായ പൾസർ സുനി ഒരു വർഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. പൾസർ സുനിയെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ചോദിച്ചതെന്ന് മുകേഷ് മാധ്യമങ്ങളെ അറിയിച്ചു.
ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാന്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പോലീസ് ചോദിച്ചറിഞ്ഞതെന്ന് അൻവർ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ, പൾസർ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണസംഘം അൻവർ സാദത്തിൽ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്.

