സർക്കാർ ശ്രമങ്ങൾക്ക് ജീവനക്കാരുടെ പിന്തുണ അനിവാര്യം : മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: പാർപ്പിടം, മെച്ചപ്പെട്ടവിദ്യാഭ്യാസം എന്നീ അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ജീവനക്കാർ എല്ലാവിധ പിന്തുണയും നൽകണമെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 44 ാം വാർഷിക സമ്മേളനത്തിൽ വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനും അതിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ജീവനക്കാർക്കു വലിയ പങ്കു വഹിക്കാനുണ്ടെന്നും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ് തങ്ങളുടെ മുന്നിൽ വരുന്നതെന്നും ഉത്തമബോധത്തോടെ നടപടിക്രമങ്ങൾ പാലിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. ഭൂമിയില്ലാത്തവർക്ക് ഭൂമിയും എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസവുമാണ് ആദ്യ ഇ.എം.എസ് സർക്കാർ മുൻഗണന നൽകിയത്.
കേരളം വജ്രജൂബിലി ആഘോഷിക്കുന്പോൾ പിണറായി സർക്കാർ എല്ലാവർക്കും വീട്, നിലവാരമുള്ള വിദ്യാഭ്യാസം എന്നിവ ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. ബിജുക്കുട്ടൻ, പ്രസിഡണ്ട് എൻ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.