കോഴിക്കോട് -ഗള്‍ഫ്: വിമാന നിരക്കിൽ പകല്‍ക്കൊള്ള


കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനക്കമ്ബനികള്‍ യാത്രക്കാരില്‍ നിന്നും പകല്‍ക്കൊള്ള നടത്തുന്നു. വിമാനടിക്കറ്റ് നിരക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നുള്ളതിനേക്കാള്‍ മൂന്നിരട്ടിവരെ അധികം. കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്ക് ബുധനാഴ്ചത്തെ ടിക്കറ്റിന് എയര്‍ഇന്ത്യ 19,300 രൂപയാണ് ഈടാക്കിയത്. അതേസമയം, കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇതേ വിമാനക്കമ്ബനിയുടെ ടിക്കറ്റിന് 6,200 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരത്തുനിന്നാണെങ്കില്‍ നിരക്ക് 11,500 രൂപ

കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് എയര്‍ഇന്ത്യയുടെ ബുധനാഴ്ചത്തെ ടിക്കറ്റിന് 9,000 രൂപയാണ്. കൊച്ചിയില്‍നിന്ന് 6,000 രൂപയേയുള്ളൂ.

ഒമാന്‍ എയറിന്റെ കോഴിക്കോട്-മസ്കറ്റ് ഫ്ലൈറ്റിന്റെ നിരക്ക് 31,200 രൂപയാണ്. ഇതേ വിമാനത്തിന് കൊച്ചിയില്‍നിന്നുള്ള നിരക്ക് 16,600 രൂപ മാത്രം. ആറുമാസം മുമ്ബ് കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വികസനപ്രവൃത്തി ആരംഭിച്ചപ്പോള്‍ ഇവിടെനിന്നുള്ള എമിറേറ്റ്സ്, സൗദി എയര്‍വേയ്സ് വിമാനങ്ങള്‍ റദ്ദാക്കി.

യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ഉള്ള വിമാനസര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തതോടെ വിമാനനിരക്ക് കുത്തനെ ഉയരാന്‍ തുടങ്ങി. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് എത്തിഹാദ്, ഒമാന്‍ എയര്‍, സൗദി, ഖത്തര്‍ എയര്‍വേസ്, ജെറ്റ് തുടങ്ങിയ വിവിധ സ്വകാര്യകമ്ബനികള്‍ സര്‍വീസ് നടത്തുന്നതിനാല്‍ കടുത്തമത്സരം ഉണ്ട്.

അതേസമയം, കോഴിക്കോട്ടുനിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്സ് ആണ് ഏറ്റവും കുടുതല്‍ വിദേശ സര്‍വീസുകള്‍ നടത്തുന്നത്. ഇതുകാരണം എയര്‍ഇന്ത്യയുടെ കുത്തക നിലനില്‍ക്കുന്നു. നിരക്കില്‍ ഭീമമായ വര്‍ധനയ്ക്ക് പ്രധാനകാരണം ഈ കുത്തകയാണ്. പൊതുമേഖലാ വിമാനക്കമ്ബനിതന്നെ യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

You might also like

Most Viewed