ജയിലിൽ സരിതയെ കാണാൻ 150 പേരുടെ അപേക്ഷ ലഭിച്ചതായി അലക്സാണ്ടര്‍ ജേക്കബ്

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ദിവസം കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചതെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. ജയിലിലെത്തിച്ചപ്പോള്‍ ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് ഫോണ്‍ കോളുകള്‍ വന്നതായും സോളാര്‍ കമ്മീഷന് മൊഴി നല്‍കി.
പത്തനംതിട്ട ജയിലില്‍ വച്ച് ചില രേഖകള്‍ പിടിച്ചെടുത്തതാണ് സരിത എസ് നായരുടെ ജയില്‍ മാറ്റത്തിന് കാരണമായത്. അന്നത്തെ എഡിജിപി, ടി പി സെന്‍കുമാറിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സരിതയെ പത്തനംതിട്ട ജയിലില്‍ നിന്നും അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത്.അട്ടക്കുളങ്ങര ജയിലിലെത്തിച്ചപ്പോള്‍ അപേക്ഷകല്ക്ക് പുറമേ ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് ഫോണ്‍ കോളുകലും വന്നു.
കൂടാതെ സരിതയെ കാണാന്‍ അട്ടക്കുളങ്ങര ജയിലില്‍ തോക്കടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം എത്തിയി, സരിതയെ കാണണം എന്നാവശ്യപ്പെടുകയും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിട്ടാണ് വന്നതെന്നും അറിയിച്ചു. തോക്ക് കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും ഈ സംഘം രക്ഷപ്പെട്ടതായും ഡിജിപി മൊഴി നല്‍കി.
സരിതയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത് 42 പുറങ്ങളില്‍ ആയി എഴുതിയ കത്തായിരുന്നു. ആത്മകഥയാണെന്നാണ് സരിത പറഞ്ഞ ഈ കുറിപ്പുകള്‍ ഫെനി ബാലകൃഷ്ണന്‍ ജയിലില്‍ വച്ച് സരിതയിൽ നിന്ന് കൈപ്പറ്റിയിരുന്നു. ഫെനി ബാലകൃഷ്ണന്‍ ഈ കത്ത് കോടതിയില്‍ ഹാജരാക്കാത്തത് അത്ഭുതപ്പെടുത്തിയാതായും മൊഴിയില്‍ പറയുന്നു.