ഒമിക്രോണിനെ ഭയക്കണ്ടെന്ന് വിദഗ്ദ്ധാഭിപ്രായം


വാഷിങ്ടൺ: കൊറോണയുടെ ഒമിക്രോൺ വകഭേദത്തിന് വേഗത്തിൽ പകരാനാകുമെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനാകില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവുമായ ഡോ ആന്റണി ഫൗസി. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ ഗുരുതരമല്ല. ഒമിക്രോൺ ബാധിച്ചവർ ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമിക്രോൺ ബാധിച്ച് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗുരുതരമായ ലക്ഷണങ്ങൾ പലർക്കും കാണിക്കുന്നില്ല. ബീറ്റ, ഡെൽറ്റ തുടങ്ങിയ വകഭേദങ്ങളെക്കാൾ ഗുരുതരമല്ല ഒമിക്രോൺ എന്നാണ് ഇതുവരെ ലഭിക്കുന്ന സൂചന. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോണും, ഡെൽറ്റയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ തമ്മിലുള്ള അനുപാതവും ആന്റണി ഫൗസി ചൂണ്ടിക്കാട്ടി. എന്നാൽ ഒമിക്രോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും ഫൗസി പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നതിനാൽ, ഇവിടം കേന്ദ്രീകരിച്ചാണ് കൂടുതൽ പഠനങ്ങളും നടക്കുന്നത്.

ഒമിക്രോൺ ആഴ്ചകളെടുത്ത് ഗുരുതരമായ രൂപത്തിലേക്ക് മാറാനുള്ള സാഹചര്യവും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ഇതിനെ കുറിച്ച് ഇപ്പോഴും വിശദമായ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. എങ്കിലും മറ്റ് വകഭേദങ്ങളെ പോലെ കഠിനമായ രോഗത്തിന് കാരണമാകില്ലെന്നും, മരണത്തിന് കാരണമായേക്കില്ലെന്നുമാണ് വിലയിരുത്തൽ. ആശുപത്രികേസുകൾ കുറയുന്നതും, മരണം റിപ്പോർട്ട് ചെയ്യപ്പെടാത്തതും ശുഭസൂചകമാണെന്നും ആന്റണി ഫൗസി പറയുന്നു.

You might also like

Most Viewed