തടവ് ശിക്ഷ അനുഭവിക്കാൻ തയാറല്ലെന്ന് ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്‍റ് ജേക്കബ് സുമ


കേപ്പ്ടൗൺ: തടവ് ശിക്ഷ അനുഭവിക്കാൻ തയാറല്ലെന്ന് ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്‍റ് ജേക്കബ് സുമ. വിചാരണ കൂടാതെ ഒരാളെ ജയിലിലേക്ക് അയക്കുന്നത് നിയമത്തെ അപഹസിക്കുന്നതിന് തുല്യമാണെന്ന് സുമ പറഞ്ഞു. ഇതിനോടകം തന്നെ താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് താൻ ജയിലിൽ‍ പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അഴിമതിയാരോപണങ്ങളിൽ അന്വേഷണസമിതിക്കു മുന്നിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതിയലക്ഷ്യക്കേസിൽ ഭരണഘടനാ കോടതി സുമയ്ക്ക് 15 മാസത്തെ തടവുശിക്ഷ വിധിച്ചത്. വിധി പ്രഖ്യാപിക്കുന്പോൾ സുമ കോടതിയിൽ ഉണ്ടായിരുന്നില്ല. 

2009−2018 കാലയളവിൽ പ്രസിഡന്‍റായിരുന്ന സുമയ്ക്കെതിരേ നിരവധി അഴിമതിക്കേസുകളുണ്ട്. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അദ്ദേഹത്തിന് അഞ്ചു ദിവസത്തെ സമയം അനുവദിച്ചു. ഹാജരായില്ലെങ്കിൽ പോലീസ് മന്ത്രി അറസ്റ്റിന് ഉത്തരവിടണമെന്നും വിധി റദ്ദാക്കാൻ പാടില്ലെന്നും ജസ്റ്റീസ് സിസി ഖാംപെപെ നിർദേശിച്ചു. നീതിന്യായവ്യവസ്ഥയ്ക്കുമേൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം ഉൗട്ടിയുറപ്പിക്കാൻ വിധി നടപ്പാക്കേണ്ടത് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

You might also like

  • Straight Forward

Most Viewed