മുഖം മൂടി ധാരികൾ 18 തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി

ബാഗ്ദാദ്: ബാഗ്ദാദിൽ 18 തുർക്കിഷ് തൊഴിലാളികളെ മുഖം മൂടി ധാരികൾ തട്ടിക്കൊണ്ടുപോയി. നൂറൽ ഇൻസാറ്റ് എന്ന നിർമാണക്കമ്പനിയിലെ എൻജിനിയർമാർ അടക്കമുള്ളവരെയാണ് സാദർ സിറ്റിക്കടുത്ത് വച്ച് സൈനികവേഷത്തിലെത്തിയവർ തട്ടിക്കൊണ്ടുപോയത്. തുർക്കിഷ് വംശജരെ മാത്രം ലക്ഷ്യമിട്ടാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
തട്ടിക്കൊണ്ടുപോയവരെക്കുറിച്ചും അവരുടെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷിച്ച് വരുന്നതേയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ബാഗ്ദാദ് മേഖലയിൽ കുറച്ച് വർഷങ്ങളായി തട്ടിക്കൊണ്ടുപോകലുകളും ബോംബ് സ്ഫോടനങ്ങളും കൂടിവരുന്നുണ്ട്. 2014ൽ ഐ.എസ് മൊസൂളിൽ നിന്ന് തുർക്കി നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ബന്ദികളാക്കിയിരുന്നു. 2006ലും 2007ലും ഇവിടെ സുന്നി ഷിയ സായുധഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വ്യാപകമായ തട്ടിക്കൊണ്ടുപോകലുകൾ അരങ്ങേറിയിരുന്നു. അതിന് സമാനമായ സംഭവങ്ങളാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.