കരൺ ജോഹറിന്റെ താരപാർട്ടിയിൽ ലഹരി ഉപയോഗം നടന്നെന്ന് ആരോപിച്ച് എം.എൽ.എ
ന്യൂഡൽഹി: പ്രമുഖ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ വീട്ടിൽ സംഘടിപ്പിച്ച താര പാർട്ടിയിൽ ലഹരി ഉപയോഗം നടന്നെന്ന ആരോപണവുമായി അകാലിദൾ എം.എൽ.എ ആ മൻജീന്ദർ എസ്. സിർസ. 'സാറ്റർഡേ നൈറ്റ് വൈബ്‌സ്' എന്ന പേരിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കരൺ പങ്കുവച്ച വീഡിയോയ്‌ക്കെതിരെയാണ് എം.എൽ.എ രംഗത്തെത്തിയത്.
ദീപിക പദുകോൺ, ഷാഹിദ് കപൂർ, രൺബീർ കപൂർ, വിക്കി കൗശൽ, അർജുൻ കപൂർ എന്നീ താരങ്ങളൊക്കെയുണ്ട് കരൺ ജോഹർ പങ്കുവച്ച വീഡിയോയിൽ. ഇൻസ്റ്റഗ്രാമിലെത്തി മണിക്കൂറുകൾക്കകം വലിയ പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ലഹരി ഉപയോഗത്തെ എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങൾ പ്രദർശിപ്പിക്കുന്നതെന്നായിരുന്നു മൻജീന്ദറിന്റെ ട്വിറ്റർ പരാമർശം. വീഡിയോ പങ്കുവച്ചുകൊണ്ട് മൻജീന്ദൻ നടത്തിയ പരാമർശത്തെ എതിർത്തും അനുകൂലിച്ചും ഫോളോവേഴ്‌സ് എത്തി.
എന്നാൽ ഈ അഭിപ്രായത്തിന് വിമർശനവുമായി കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തി. കരൺ ജോഹറിന്റെ പാർട്ടിയിൽ തന്റെ ഭാര്യയും പങ്കെടുത്തിരുന്നുവെന്നും അവരും വീഡിയോയിൽ ഉണ്ടെന്നും വീഡിയോയിലുള്ള ആരും ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. അറിയാത്ത ആളുകളെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും. ആരോപണത്തിൽ മൻജീന്ദർ മാപ്പ് പറയണമെന്നും മിലിന്ദ് ദേവ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്.

