തീയേറ്ററുകളിൽ ഇനി ലഘു ഭക്ഷണം കൊണ്ടുപോകാം; തീരുമാനം തിരുവനന്തപുരം നഗരസഭയുടേത്

തിരുവനന്തപുരം: തീയേറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ കയറ്റാൻ അനുമതി. മനുനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തീയേറ്ററുകളിൽ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാൻ കാണികൾക്ക് അവകാശം ഉണ്ടാകും. അങ്ങനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തീയേറ്ററിൽ കയറ്റാതിരിക്കാനോ തീയേറ്റർ മാനേജ്മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല. പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തീയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ചശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ നൽകിയ പരാതിയിൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാൻ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആണ് മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയത്തിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ ഭക്ഷണവുമായി എത്തുന്പോൾ തടയരുതെന്ന് നഗരസഭ തീയേറ്ററുകൾക്ക് നോട്ടീസ് നൽകി. തീയേറ്ററുകൾക്കുള്ളിൽ വിൽക്കുന്ന ലഘു ഭക്ഷണ സാധനങ്ങളുടേയും പാനീയങ്ങളുടേയും വില വിവരം മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തീയേറ്ററുകൾക്കുള്ളിൽ വിൽക്കുന്ന സാധനങ്ങൾക്ക് പുറത്തുള്ളവയേക്കാൾ അമിത വിലയാണ് ഈടാക്കുന്നത്. കുപ്പിവെള്ളത്തിനുവരെ വിലക്കൂട്ടി വിൽക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഇടപെടലോടെ ഇതിനാണ് അവസാനം ആയിരിക്കുന്നത്.