രാജ്യാന്തര ചലച്ചിത്ര മേളയിൽ തന്നെ അവഗണിച്ചുവെന്ന് സുരഭി

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ തന്നെ അവഗണിച്ചുവെന്ന ആരോപണവുമായി ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി രംഗത്ത്. തനിക്ക് താരമൂല്യമില്ലാത്തതിനാലാണ് ഐ.എഫ്.എഫ്.കെ വേദിയിൽനിന്ന് തന്നെ ഒഴിവാക്കിയതെന്നും മറ്റൊരാൾക്കും ഇങ്ങനെ ഒരു ഗതിയുണ്ടാകരുതെന്നും സുരഭി പറഞ്ഞു. മേളയിൽ മിന്നാമിനുങ്ങ് ഒഴിവാക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും സനൽകുമാർ ശശിധരൻ നേതൃത്വം കൊടുക്കുന്ന കാഴ്ച്ചാ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മിന്നാമിനുങ്ങ് പ്രദർശിപ്പിക്കുമെന്നും സുരഭി പറഞ്ഞു. ദേശീയ ചലച്ചിത്രോത്സവത്തിന് തനിക്ക് ഓൺലൈൻ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകൻ കമൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും സുരഭി ആരോപിക്കുന്നു. അവൾക്കൊപ്പം എന്ന് വിളിച്ചു പറയുന്നവരാണ് മേളയിൽ മുഴുവനും. എങ്കിൽ പോലും അവർക്കൊപ്പം നിൽക്കുന്ന 'അവൾ' ആകാൻ തനിക്ക് എത്ര കാലവും ദൂരവും ഉണ്ടെന്നും അവർ ചേർത്തുപിടിക്കുന്ന ചില നടിമാരിൽ ആർക്കെങ്കിലുമാണ് ഈ പുരസ്കാരം കിട്ടിയതെങ്കിൽ ഇങ്ങനെയാകുമോ മേള ആഘോഷിക്കുകയെന്നും ഇത്തരത്തിൽ ഇരയാക്കപ്പെടുന്നവർക്ക് വേണ്ടി പുതിയൊരു സംഘടന വേണ്ടി വരുമോയെന്നും സുരഭി ചോദിക്കുന്നു.