ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര
ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ. പൊതുആരോഗ്യ താൽപര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു. കമ്പനിയുടെ പൗഡർ നവജാതശിശുക്കളുടെ ത്വക്കിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ ഏജൻസി വെളളിയാഴ്ച പുറത്തിറക്കിയ വാർത്താക്കറിപ്പിൽ പറയുന്നു. ലാബ് പരിശോധനയിൽ പിഎച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
പുണെ, നാസിക്ക് എന്നിവിടങ്ങളിൽ നിന്നാണ് പൗഡറിന്റെ സാംപിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്. കൊൽക്കത്ത ആസ്ഥാനമായ സെൻട്രൽ ലബോറട്ടറിയിൽ നടത്തിയ പിഎച്ച് പരിശോധനയിൽ ഐഎസ് 5339:2004 എന്ന മാനദണ്ഡം പൗഡർ പാലിക്കുന്നില്ലെന്ന് വ്യക്തമായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തുടർന്ന് 1940 ലെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിപണിയിൽനിന്ന് ഉൽപന്നം പിൻവലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ സർക്കാർ ലാബിലെ പരിശോധനാഫലം അംഗീകരിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി തയാറായിട്ടില്ല. പരിശോധനാ റിപ്പോർട്ടിനെതിരെ കമ്പനി കോടതിയെ സമീപിച്ചു.
xyhcd