ആലിബാബയ്ക്ക് 280 കോടി ഡോളർ പിഴയിട്ട് ചൈന

ബീജിംഗ്: വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തെന്നാരോപിച്ച് ചൈനയിലെ വിപണി റെഗുലേറ്റർ ആലിബാബയ്ക്ക് 280 കോടി ഡോളർ(ഏകദേശം 21,000 കോടി രൂപ) പിഴവിധിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് ആഗോള ഇ−കൊമേഴ്സ് ഭീമനായ ആലിബാബായ്ക്ക് വൻതുക പിഴചുമത്തിയത്. കന്പനിയുടെ 2019ലെ ആഭ്യന്തര മൊത്തവിൽപനയുടെ നാലുശതമാനത്തിന് തുല്യമായ തുകയാണിത്.
വിപണിയിലെ ആധിപത്യത്തിന് സഹായിച്ച നയങ്ങളിൽനിന്ന് ആലിബാബയ്ക്ക് ഇനി പിന്മാറേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ജാക്ക് മായുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനം സ്വന്തമായി രൂപകൽപന ചെയ്ത പ്ലാറ്റ്ഫോം നിയമങ്ങളും അൽഗൊരിതം പോലുള്ള സാങ്കേതികസാധ്യതകളും ഉപയോഗിച്ചാണ് വിപണിയിൽ ശക്തി തെളിയിച്ചതെന്നും അതിലൂടെ അനുചിതമായ മത്സരം വളർത്തി വിപണി പിടിച്ചെന്നുമാണ് പ്രധാന ആരോപണം.