കുരുക്കിലാക്കുന്ന സ്നേഹ സമ്മാനങ്ങൾ
മനാമ : “ലഗേജ് എത്രയുണ്ട്” നാട്ടിലെ അവധി കഴിഞ്ഞ് തിരികെ വരുന്പോൾ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ സ്നേഹത്തോടെയുള്ള ഈ ഒരു ചോദ്യം കേൾക്കാത്ത പ്രവാസികൾ കുറവാണ്. ഒരു കിലോയിൽ താഴെ മാത്രമുള്ള സാധനം എടുക്കാൻ പറ്റുമോ എന്നതാകും അടുത്ത ചോദ്യം. അതുമല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പേപ്പറുകൾ ഒരു കവർ. ഇത്തരം ആവശ്യങ്ങൾക്കൊക്കെ മറുത്തൊന്നും പറയാനാകാതെ കിട്ടുന്നതൊക്കെ ഏറ്റുവാങ്ങി ചിലപ്പോൾ എയർപോർട്ടിൽ അധിക ഡ്യൂട്ടിയും നൽകിവരുന്നവരാണ് മഹാഭൂരിഭാഗം പ്രവാസികളും. പക്ഷെ ഇനി ഇത്തരം ആവശ്യങ്ങൾക്ക് ചെവി കൊടുക്കുന്നതിന് മുന്പേ രണ്ട് വട്ടം ആലോചിക്കുന്നതായിരിക്കും നല്ലത്. കാരണം മയക്കുമരുന്ന് അടക്കമുള്ള നിരോധിക്കപ്പെട്ട വസ്തുകൾ നാട്ടിൽ നിന്ന് കൊണ്ടുവന്ന് ഇവിടെ പെട്ടുപോകുന്നവരെ പറ്റിയുള്ള വാർത്തകൾ ഓരോ അവധി കാലത്തും ഇവിടെ സാധാരണയാവുകയാണ്.
സാധാരണ നാട്ടിൽ നിന്ന് കൊടുത്തുവിടാറുള്ള അച്ചാർ, മധുര പലഹാരങ്ങൾ തുടങ്ങിയ ഇനങ്ങൾ പോലും കഞ്ചാവും മയക്ക് മരുന്നും കടത്താനുള്ള മാർഗങ്ങളായി മാറുന്നുണ്ട്. തപാൽ സ്റ്റാന്പിന്റെ വലിപ്പത്തിൽ പുസ്തകത്തിനുള്ളിൽ ഒട്ടിച്ചു വിടുന്ന ലൈസർജിക്ക് ആസിഡ് ഡൈത്ലാമിഡ് അഥവാ എൽഎസ്ഡി കഴിഞ്ഞ വർഷം വരെ ഗൾഫിലേയ്ക്ക് പല തരത്തിൽ കടത്താൻ ശ്രമിക്കുന്നുണ്ട്. ഇവിടെയുള്ള കൗമാരക്കാർ ഏറെ ഉപയോഗിക്കുന്ന മയക്കുമരുന്നാണിതെന്ന് റിപ്പോർട്ടുകളുണ്ട്. നാവിൽ വെറുതെ വെയ്ക്കുന്പോൾ തന്നെ ലഹരി പതയുന്ന ഇനമാണിത്. വളരെ ചെറുതായത് കാരണം ഇത് ഒളിപ്പിക്കാൻ ഏറെ എളുപ്പമാണ്. ബഹ്റൈനിലെപ്രവാസികളായ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് വളരെ ചെറിയ തുകയ്ക്കാണ് ഇത് ലഭിക്കുന്നത്. മയക്കുമരുന്നിനോടൊപ്പം തന്നെ നിരോധിക്കപ്പെട്ട ധാരാളം മരുന്നുകളും അവധിക്കാലത്ത് തിരികെ വരുന്പോൾ ആളുകൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഇതും അപകടം ക്ഷണിച്ച് വരുത്തുന്ന കാര്യമാണ്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പല മരുന്നുകളും ഇത്തരത്തിൽ അറിഞ്ഞോ അറിയാതെയോ പലരും കൊണ്ടുവരാറുണ്ട്. ഇതിൽ ഇവിടെ നിരോധിക്കപ്പെട്ട ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മരുന്നുകളും ഉൾപ്പെടും. ആയുർവ്വേദ മരുന്നുകളും ഇങ്ങിനെ ഇവിടെ സുലഭമായി എത്തുന്നു. മുന്പ് ഇത്തരം കാര്യങ്ങളിൽ കർശ
നമായ പരിശോധനകൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനയല്ല സ്ഥിതി. അത്യാധുനിക സ്കാനർ മെഷീനടക്കമുള്ള പരിശോധനകളാണ് പ്രവാസലോകത്തെ വിമാനത്താവളങ്ങളിലുള്ളത്.
അവധി കഴിഞ്ഞ് തിരികെ വരുന്പോൾ സാധനങ്ങൾ തന്നയക്കുന്നവരോട് സ്നേഹപൂർണമായി നിരസിച്ചാൽ അൽപ്പകാലത്തേയ്ക്കുള്ള നീരസം മാത്രമേയുണ്ടാകൂ.പക്ഷെ ജീവിതകാലം മുഴുവൻ തടവറയിലാക്കുന്നതിനേക്കാൾ ഭേദം ആ നീരസമാണെന്ന് കരുതി ബാഗേജിൽ ഇടമില്ലെന്ന് പറയുന്നതാകും പുതിയ കാലത്ത് അഭികാമ്യമെന്ന് സമാനമായ ദുരനുഭവങ്ങൾ ഉണ്ടായവർ സാക്ഷ്യപ്പെടുത്തുന്നു.

