പിരിച്ചുവിടപ്പെട്ട പത്രപ്രവർത്തകരെക്കുറിച്ച് ആശങ്കയറിയിച്ച് ജേണലിസ്റ്റ് അസോസിയേഷന്‍

മനാമ : അടുത്തിടെ സസ്പെൻഡ് ചെയ്യപ്പട്ട അൽ വാസത് ദിനപത്രത്തിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ച് ബഹ്‌റൈൻ ജേർണലിസ്റ്റ് അസോസിയേഷൻ (ബിജെഎ) ആശങ്ക പ്രകടിപ്പിച്ചു. ജൂൺ 4 നാണ് അൽ-വസാത്ത് ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയം സസ്പെന്റ് ചെയ്തത്. സസ്പെൻഷനെത്തുടർന്ന് 160 ജീവനക്കാരുടെ ജോലി കരാർ അവസാനിപ്പിക്കുകയാണെന്ന് അൽവസാത്ത് അറിയിച്ചിരുന്നു.
രാജ്യത്ത് തൊഴിൽ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ജീവനക്കാർക്ക് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. പത്രപ്രവർത്തന രംഗത്ത് പതിനഞ്ചു വർഷത്തിലധികം പ്രവർത്തിപരിചയമുള്ള ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനത്തോടുള്ള വിയോജിപ്പും അസോസിയേഷന്‍ പ്രകടിപ്പിച്ചു. ജീവനക്കാരുടെ യോഗ്യതക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ സഹായം തേടും. നിയമപരമായ സഹായങ്ങൾ ആവശ്യമുള്ള പത്രപ്രവർത്തകർക്ക് അസോസിയേഷനെ സമീപിക്കാമെന്നും ബിജെഎ അറിയിച്ചു.
സസ്പെൻഷനെത്തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങൾ കാരണം തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്നതായാണ് തിങ്കളാഴ്ചഅൽ വസാത്ത് ജീവനക്കാരെ അറിയിച്ചത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം പത്രം സസ്പെന്റ് ചെയ്തത്. പത്രത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം പരാതി നൽകിയിരുന്നു. നിയമ ലംഘനത്തിനും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള ബഹ്‌റൈന്റെ ബന്ധത്തെ ബാധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനുമാണ് ജൂൺ നാലിന് പത്രം സസ്പെന്റ് ചെയ്യപ്പെട്ടത്.