മൂന്ന് കേസുകളിലായി 20 പേർ വിചാരണ നേരിടുന്നു

മനാമ : മൂന്ന് കേസുകളിലായി 20 പേർ കോടതിയിൽ വിചാരണ നേരിടുന്നു. 18കാരനായ സയ്ദ് അഹ്‌മദ് സയ്ദ് മോസ, 26 കാരനായ സയ്ദ് മുഹമ്മദ് ഹിലാൽ എന്നിവരെ തട്ടിക്കൊണ്ടുപോകുകയും, മർദ്ദിച്ച് അവശരാക്കി കൊലപ്പെടുത്തുകയും ചെയ്തതായി രണ്ട് കേസുകളും, ബലാത്സംഗവുമായി ബന്ധപ്പെട്ടാണ് മറ്റൊരു കേസ്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങളാണ് അവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
ദുറാസ്, സനാബിസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട യുവാക്കൾ. പോലീസ് തിരയുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിച്ചതാണ് ഇവരെ കൊലപ്പെടുത്താനുള്ള കാരണം, ഇവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ പ്രതികൾ മോഷ്ടിക്കുകയും, നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
സയ്ദ് അഹ്‌മദിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരാണ് വിചാരണ നേരിടുന്നത്. 2016 ഒക്ടോബറിലായിരുന്നു സംഭവം. നോർത്തേൺ ഗവർണറ്റിലെ ശഖുറാ ഗ്രാമത്തിൽ നിന്നുമാണ് അഹ്−മദിനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ദുറാസിൽ നിന്നുമാണ് അഹ്മദിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചു. കുറച്ച് ദിവസങ്ങൾ ബോധമില്ലാതെ തുടർന്ന ശേഷം ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഓഗസ്റ്റ് മാസത്തിലാണ് സയ്ദ് മുഹമ്മദ് ഹിലാലിനെ കറന ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 15നും 24നും ഇടയിൽ പ്രായമുള്ള പ്രതികളാണ് സയ്ദിനെ വിവസ്ത്രനാക്കി മർദ്ദിച്ചത്. കൂടാതെ ഇവർ സയ്ദിന്റെ കാർ നശിപ്പിക്കുകയും, മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ 11 പേരാണ് പ്രതികളായുള്ളത്. ഈ കേസിൽ ഹൈ ക്രിമിനൽ കോടതി ഫെബ്രുവരി എട്ടിന് വിചാരണ കേൾക്കും.
മൂന്നാമത്തെ കേസ് 2015 ഓഗസ്റ്റിലാണ് നടന്നത്. 13നും 17നും ഇടയിൽ പ്രായമുള്ള ഏഴ് പേരാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പേർക്ക് ജുവനൈൽ കെയർ സെന്ററിൽ പാർപ്പിക്കാനും മറ്റുള്ളവർക്ക് ഏഴ് വർഷം ജയിൽ ശിക്ഷയും കോടതി വിധിച്ചിരുന്നു. ഈ കേസ് അപ്പീൽ കോടതി പുനഃപരിശോധിച്ച ശേഷം ഫെബ്രുവരി 23ന് ഉത്തരവ് പുറപ്പെടുവിക്കും.