കരാറിൽ നിന്ന് പിന്മാറിയ എലോൺ മസ്‌കിനെതിരെ ട്വിറ്റർ കോടതിയിലേക്ക്
ഏറ്റെടുക്കൽ കരാറിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സ്‌പേസ് എക്‌സ് ഉടമ എലോൺ മസ്‌കിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാർ അംഗീകരിച്ച് ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ മസ്‌കിൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റർ കോടതിയെ സമീപിച്ചിരിക്കുന്നത്.
കരാർ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകൻ കരാറിൽ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകൾ ട്വിറ്റർ നൽകിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റർ വാങ്ങാനുള്ള നീക്കത്തിൽ നിന്നുള്ള പിന്മാറ്റം. സ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റർ ബഹുമാനിച്ചില്ലെന്നും കരാർ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങൾ നീതീകരിക്കാനാകില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലർ വ്യക്തമാക്കിയിരുന്നു.
സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ട്വിറ്റർ ഏറ്റെടുക്കൽ നീക്കത്തിൽ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം മസ്‌കിന് കൈമാറാമെന്നാണ് ട്വിറ്റർ മറുപടി നൽകിയിരുന്നത്.