ദുബൈയിൽ സ്ത്രീകൾക്കു വേണ്ടി സ്ത്രീകളുടെ ആംബുലൻസ് സേവനം

ദുബൈ : ദുബൈയിൽ സ്ത്രീകൾക്കുവേണ്ടി സ്ത്രീകളുടെ ആംബുലൻസ് സേവനം നൽകുന്നു. ദുബൈ സർക്കാരിന്റെ കീഴിലുള്ള ദുബൈ കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസാണ് ഫീമെയിൽ റെസ്‌പോണ്ടർ എന്ന പേരിൽ സ്ത്രീ ജീവനക്കാർ മാത്രമുള്ള ആംബുലൻസ് സേവനം നൽകുന്നത്.
മലയാളികൾ അടക്കമുള്ള നഴ്‌സുമാർ ഉൾപ്പെട്ട ഈ നൂതന സേവന സംരംഭം ലോകത്തിനു തന്നെ മാതൃകയാണ്. പിങ്ക് നിറത്തിലുള്ള വാഹനവും വേഷ വിധാനങ്ങളുമാണ് ഫീമെയിൽ റെസ്‌പോണ്ടർ സംഘത്തിനുള്ളത്. പരിചയസന്പന്നരായ ഡ്രൈവർ− പാരാമെഡിക്കൽ−മെഡിക്കൽ ജീവനക്കാരുടെ കൂട്ടായ്മയാണ് ഫീമെയിൽ റെസ്‌പോണ്ടർ.
സ്ത്രീകളുടെ ഉന്നമനവും വളർച്ചയും മുന്നിൽ കാണുന്ന ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഫീമെയിൽ റെസ്‌പോണ്ടർ യാഥാർത്ഥ്യമായതെന്ന് ഈ സേവനത്തിന്റെ ചുമതലക്കാരിയായ ബഷായർ ആൽറൂം പറയുന്നു. സ്ത്രീകൾക്ക് പ്രത്യേകിച്ച് സ്വദേശി വനിതകൾക്ക് സ്ത്രീകൾ മാത്രമുള്ള ഈ സേവനം ഏറെ സംതൃപ്തി നൽകുന്നുണ്ടെന്നും പെട്ടെന്ന് പ്രസവ വേദനയുണ്ടാകുന്ന സ്ത്രീകൾക്ക് ഫീമെയിൽ റെസ്‌പോണ്ടർ ആശ്വാസമാണെന്നും ദുബൈ ആംബുലൻസ് പാരാമെഡിക്കൽ ജീവനക്കാരിയും സ്വദേശി വനിതയുമായ ഇമാൻ അൽ സുവൈദിയും പറഞ്ഞു.
തിരക്കു പിടിച്ച ദുബൈ റോഡുകളിലൂടെ മണിക്കൂറിൽ നൂറ്റി അറുപതിലേറെ കിലോമീറ്റർ വേഗത്തിലാണ് വേദന കൊണ്ട് വിളിക്കുന്നവരെ രക്ഷിക്കാനും പ്രഥമശുശ്രൂഷ നൽകാനുമായി ആംബുലൻസിന്റെ യാത്ര.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഫീമെയിൽ റെസ്‌പോണ്ടർ ഗ്രൂപ്പിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൊല്ലം സ്വദേശിനിയും ആറ്് വർഷമായി ദുബൈ ആംബുലൻസിലെ നഴ്‌സുമായ ഫൗസിയ പറഞ്ഞു. ബഷായർ, ഇമാൻ തുടങ്ങിയ സ്വദേശി വനിതകളുടെ മേൽനോട്ടത്തിലാണ് ഫീമെയിൽ റെസ്‌പോണ്ടർ ആംബുലൻസുകൾ പ്രവർത്തിക്കുന്നത്.