തൊഴിൽ തർക്ക കേസുകൾക്ക് പത്ത് ദിവസത്തിനുള്ളിൽ പരിഹാരം

ദുബൈ : തൊഴിൽ തർക്ക കേസുകൾ പത്തു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് മാനവവിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. ഇത്തരം കേസുകൾ ഇരുവിഭാഗത്തേയും അനുനയിപ്പിച്ചു പരിഹരിക്കുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുക. തലസ്ഥാന എമിറേറ്റിലെ തസ്ഹീൽ സെന്‍റർ വഴി കഴിഞ്ഞമാസം 419 തൊഴിൽ തർക്ക പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കേസുകൾ തൊഴിലുടമകളേയും തൊഴിലാളികളെയും മന്ത്രാലയത്തിൽ വിളിച്ചു വരുത്തി അനുരഞ്ജന മാർഗത്തിൽ പരിഹരിക്കാനാണ് ശ്രമിക്കുക.
ഇതിനായി മന്ത്രാലയ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയ്ക്ക് ഇരുവിഭാഗത്തിനും സമയം നൽകും. ഈ ചർച്ചയിൽ പരിഹരിക്കാനാകാത്ത കേസുകൾ മാത്രമാണ് ലേബർ കോടതികളിലേക്ക് കൈമാറുക. പരാതി ലഭിച്ചാൽ പത്തുദിവസത്തിനകം തീർപ്പ് കൽപ്പിക്കും. ഇതിനായി 48 മണിക്കൂറിനുള്ളിൽ പരാതിക്കാർക്ക് വിവരം നൽകുമെന്ന്
പരാതികളുടെ നടപടികൾക്ക് നേതൃത്വം നൽകുന്ന എൻജിനീയർ തഈബ് അൽക അബി അറിയിച്ചു.
ഒരു തൊഴിലാളി പരാതി നൽകിയാൽ തസ്ഹീൽ ഒരു റഫറൻസ് നന്പർ പരാതിക്കാരന് നൽകും. ഇതോടൊപ്പം പരാതിയുടെ സംക്ഷിപ്തം തൊഴിലുടമകൾക്കും മൊബൈൽ സന്ദേശമായി അയക്കും. പരാതി പരിഹരിക്കുന്നതിന്‍റെ ഭാഗമായി മന്ത്രാലയത്തിൽ ഹാജരാകുന്നതിനുള്ള തിയതിയും സമയവും ഈ സന്ദേശത്തിലുണ്ടാകും.
48 മണിക്കൂറിനുള്ളിൽ അനുനയിപ്പിക്കാൻ സാധിക്കാത്ത കേസുകളിൽ മന്ത്രാലയം ഇരു വിഭാഗത്തിനും പുതിയ സന്ദേശം അയക്കും. നിങ്ങളുടെ പരാതി മന്ത്രാലയം ഔദ്യോഗികമായി ഫയലിൽ സ്വീകരിച്ച വിവരമാണ് ഇതിലുണ്ടാവുക. തുടന്ന് മൂന്നു ദിവസത്തിനകം തൊഴിലാളിയുമായും കന്പനിഉടമയുമായും മന്ത്രാലയ ഉദ്യോഗസ്ഥൻ നേരിട്ട് ഇടപെടും. നിയമ ഗവേഷക സംഘം കേസ് ചർച്ച ചെയ്തു കാര്യങ്ങൾ ഇരുവിഭാഗത്തെയും ബോധ്യപ്പെടുത്തും. പരിഹാരത്തിന് പരമാവധി പത്തു ദിവസം മാത്രം മതിയാകും.