ബാഗേജുകൾക്കുള്ള നിയന്ത്രണം: ഇന്നുമുതൽ ബാധകം


ദുബായ്: വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകൾക്കു ദുബായ് വിമാനത്താവളത്തിൽ ഇന്നുമുതൽ നിയന്ത്രണം. വലുപ്പക്കൂടുതലുള്ളതും നിശ്‌ചിത രൂപത്തിലല്ലാത്തതുമായ ബാഗേജുകൾക്കാണു നിയന്ത്രണം. ഇവ പലപ്പോഴും കൺവെയർ ബെൽറ്റിൽ കുടുങ്ങുന്നതും സമയനഷ്‌ടമുണ്ടാക്കുന്നതും കണക്കിലെടുത്താണു നടപടി. ഇങ്ങനെ കൊണ്ടുവരുന്ന ബാഗേജുകൾ നിശ്‌ചിത ഫീസ്‌ വാങ്ങി രണ്ടാമതു പായ്‌ക്ക് ചെയ്യും.
ദുബായിൽനിന്ന് പോകുന്നവർക്കെന്നതുപോലെ, നാട്ടിൽനിന്ന് വരുന്നവർക്കും നിബന്ധനകൾ ബാധകമാണ്.ദുബായ് വിമാനത്താവളം വഴി സർവീസ് നടത്തുന്ന മുഴുവൻ വിമാനക്കമ്പനികൾക്കും എയർപോർട്‌സ് അതോറിറ്റി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനികൾ തങ്ങളുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുകൾക്കും ഇവ കൈമാറുന്നുമുണ്ട്. അതുകൊണ്ടുതന്നെ, നിശ്ചിത നിബന്ധനകൾ അനുസരിച്ചല്ലാത്ത ബാഗേജുകൾ നാട്ടിലെ വിമാനത്താവളങ്ങളിൽ സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. സ്വീകരിച്ചാൽത്തന്നെ ദുബായിൽ ഇറങ്ങുമ്പോൾ അതൊരു പ്രശ്‌നമായി മാറാനും ഇടയുണ്ട്. ഗൾഫിൽനിന്ന് കാർപെറ്റുകളും വാൾ പേപ്പറുകളും നീളത്തിൽ കെട്ടിക്കൊണ്ടുപോകുന്നത് വിമാനത്താവളത്തിൽ വിനയാകും. കട്ടിയുള്ള പുതപ്പുകളും പലപ്പോഴും ഉരുട്ടിക്കെട്ടി കൊണ്ടുപോകാറുണ്ട്. ഇവ വൃത്തിയിൽ മടക്കി പെട്ടികളിൽ ഒതുക്കുകയാണ് ഉചിതം.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെത്തുന്ന ദുബായ് വിമാനത്താവളത്തിലെ ബാഗേജ് സംവിധാനവും ഏറ്റവും വലുതാണ്. 21,000 മോട്ടോറുകളിലായി പ്രവർത്തിക്കുന്ന 15,000 ട്രേകളാണ് വിമാനത്താവളത്തിലുള്ളത്. ഇക്കഴിഞ്ഞ ജനുവരിയിൽ 93 ലക്ഷം ലഗേജുകളാണ് കൈകാര്യം ചെയ്തത്. ഒരു ബാഗ് കൈകാര്യം ചെയ്യുന്നതിന് ശരാശരി 29 മിനിറ്റ് വേണമെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ കണക്ക്.

 

You might also like

Most Viewed