മണിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി


കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മണിയുടെ ഭാര്യ നിമ്മി ഹൈക്കോടതിയ്ല്‍ ഹര്‍ജി നല്‍കി. മണിയുടെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
മണി മരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിമ്മി കോടതിയെ സമീപിച്ചിരിക്കുന്നത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചിരുന്നു. കൊലപാതകമാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മണിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ബന്ധുക്കള്‍ നിരാഹര സമരം നടത്തി വരികയാണ്.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. പാടി ഗസ്റ്റ് ഹൗസില്‍ അബോധാസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷം എങ്ങനെ ഉള്ളില്‍ ചെന്നുവെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
മണിയുടെ സുഹൃത്തുക്കളെ സംശയമുള്ളതായി കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്.

 

You might also like

Most Viewed