മെസ്സി ബാഴ്സയുടെ പടിയിറങ്ങുന്നു

ആരാധകരെയും ഫുട്ബോള്‍ ലോകത്തേയും കണ്ണീരിലാഴ്ത്തി മെസി ബാഴ്സയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. നീണ്ട 21 വര്‍ഷത്തിന് ശേഷമാണ് താരം ക്ലബ്ബ് വിടുന്നത്. വാര്‍ത്താകുറിപ്പിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാഴ്സയ്ക്കായി ഇക്കാലമത്രയും നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി എന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്സയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നുവെങ്കിലും അടുത്ത 5 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയേക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് മെസി പൂര്‍ണമായും ക്ലബ്ബ് വിടുന്നത്.
ബാഴ്സയ്ക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചതും ഏറ്റവുമധികം ഗോളുകള്‍ നേടിയതും മെസിയാണ്. 778 മത്സരങ്ങളില്‍ നിന്നുമായി 6782 ഗോളുകളാണ് മെസ്സി നേടിയത്. 13ാം വയസ്സിലാണ് മെസി ബാഴ്സയിലെത്തുന്നത്. അവിടുന്നിങ്ങോട്ട് ബാഴ്സയ്ക്കായി മാത്രമാണ് മെസി ബൂട്ടണിഞ്ഞത്. ബാഴ്സയുടെ 10 ലാ ലീഗാ കിരീടങ്ങളിലും 3 സൂപ്പര്‍ കപ്പിലുമടക്കം ഒട്ടേറെ കിരീടനേട്ടങ്ങളില്‍ മെസി കയ്യൊപ്പ് ചാര്‍ത്തി.
ബാഴ്സയുടെ മുന്‍ കോച്ച് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി എന്നിവരാണ് മെസിയെ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ നിലവില്‍ മുന്നിലുള്ളത്.