വിനീതിന് ജോലിയും ചിത്രയ്ക്ക് സഹായവും നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : ഫുട്ബോൾ താരം സി.കെ വിനീതിന് ജോലിയും അത്ലറ്റ് പി.യു ചിത്രയ്ക്ക് ധനസഹായവും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഹാജർ കുറവായതിന്റെ പേരിൽ നേരത്തെ ഏജീസ് ഓഫീസിൽ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ താരം കൂടിയായ വിനീത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലും കേരള ബ്ലാേസ്റ്റഴ്സിനുവേണ്ടിയാണ് ബൂട്ടണിയുന്നത്.
അതേസമയം ജോലി വേണമെന്ന പി.യു ചിത്രയുടെ ആവശ്യം പരിഗണിക്കാതെ പരിശീലനത്തിന് ധനസഹായ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിൽ ഇതിന് ധാരണയായിട്ടുണ്ട്. 25,000 രൂപയാണ് മാസം തോറും ചിത്രയ്ക്ക് പരിശീലനച്ചെലവിലേയ്ക്ക് നൽകുക. ഇതിൽ 10,000 രൂപ പ്രതിമാസ അലവൻസായും ദിവസം 500 രൂപ നീതം ഫുഡ് അലവൻസായുമാണ് നൽകുക.
ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ചിത്രയെ ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് തിരഞ്ഞെടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു.