പ്രവാസിയായ മലയാളി യുവാവ് ജയില്‍ മോചിതനായി

ജിദ്ദ: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ രണ്ടു ലക്ഷത്തിലധികം റിയാലിന്റെ സാമ്പത്തിക തിരിമറി നടന്നതിന്റെ പേരില്‍ അഞ്ചു വര്‍ഷം ജയിലില്‍ കഴിഞ്ഞ മലയാളി യുവാവിന് മോചനം. മലപ്പുറം മങ്കട അമ്പലക്കുത്ത് വീട്ടില്‍ ഹാരിസ് (39) ആണ് ജയില്‍ മോചിതനായത്. റിയാദ് ബത്ഹയിലെ ഇലക്ട്രോണിക്‌സ് കമ്പനി ഷോറൂമില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഹാരിസ് 2011 സെപ്റ്റംബര്‍ 22 നാണ് ഉടമയുടെ പരാതിയെ തുടര്‍ന്ന് ജയിലിലാവുന്നത്.
സ്ഥാപനത്തില്‍ നടന്ന കണക്കെടുപ്പില്‍ 2,19,000 റിയാലിന്റെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഹാരിസിനെ കൂടാതെ രണ്ട് യു.പി സ്വദേശികളും ഒരു ബംഗാളിയും സ്ഥാപനത്തില്‍ ജോലിക്കുണ്ടായിരുന്നു. എന്നാല്‍ ഹാരിസിനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് ഇവര്‍ നാട്ടിലേക്കു മുങ്ങി. അറസ്റ്റു വിവരം അറിഞ്ഞ ബന്ധുക്കള്‍ സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ ഹാരിസിന്റെ ജ്യേഷ്ഠന്‍ സിറാജ് സ്ഥാപനയുടമയുമായി ചര്‍ച്ച നടത്തുകയും 50,000 റിയാല്‍ തന്നാല്‍ മോചിപ്പിക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
എന്നാല്‍, പണം ലഭിച്ചിട്ടും ഹാരിസിനെ മോചിപ്പിക്കാന്‍ തൊഴിലുടമ തയ്യാറായില്ല. പിന്നീട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ച് സഹോദരന്‍ സഹായം അഭ്യര്‍ഥിച്ചു. ഹാരിസ് നിരപരാധിയാണെന്ന് ബോധ്യമായതോടെ കേസില്‍ ഇടപെടുന്നതിന് സംഘടന ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസിയില്‍ നിന്നു ലഭിച്ച അനുമതി പത്രത്തോടെ മലാസ് ജയിലില്‍ ചെന്ന് ഹാരിസിനെ സന്ദര്‍ശിച്ചു വിശദ വിവരങ്ങള്‍ അന്വേഷിച്ചു. തൊഴിലുടമയുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടത്തിന്റെ നിശ്ചിത ശതമാനം നല്‍കിയാല്‍ കേസ് പിന്‍വലിക്കാം എന്ന് സമ്മതിച്ചു. ഇതനുസരിച്ച് പ്രവാസികള്‍ 26,548 റിയാല്‍ സ്വരൂപിച്ചുവെങ്കിലും തൊഴിലുടമ നിലപാട് മാറ്റുകയും1,45,000 റിയാല്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ഹാരിസിന്റെ കുടുംബം കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി കുറ്റം പോലും തെളിയിക്കപ്പെടാതെ ഹാരിസ് ജയിലില്‍ കഴിയുകയാണെന്ന് കോടതിക്കു ബോധ്യപ്പെടുകയും ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് മലാസ് ജയിലില്‍ നിന്നു ബത്ഹ സ്റ്റേഷനിലേക്കു മാറ്റുകയും സ്വദേശി പൗരന്റെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് 18 ദിവസം കഴിഞ്ഞയുടനെ ജോലി തേടി റിയാദിലത്തെിയ ഹാരിസ് രണ്ടര വര്‍ഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴായിരുന്നു ജയിലിലായത്.