സലാലയില്‍ വീണ്ടും ഭൂചലനം

ഒമാൻ: ഒമാനില്‍ വീണ്ടും ഭൂചലനം. സലാല തീരത്തുനിന്ന് 312 കിലോമീറ്റര്‍ അകലെ കടലില്‍ ബുധനാഴ്ച രാവിലെ 11.20ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് മസ്കത്തിലെ സുല്‍ത്താന്‍ ഖാബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്‍െറ പ്രതിഫലനങ്ങള്‍ ചിലയിടങ്ങളില്‍ അനുഭവപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
എന്നാല്‍, ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി വിവരമില്ല. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയളോജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഭൂചലനത്തിന്‍െറ ഒരു ലക്ഷണവും അനുഭവപ്പെട്ടില്ലെന്ന് തുംറൈത്ത്, താഖ, സലാല ടൗണ്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഒമാന്‍െറ വടക്കന്‍ മേഖല ഭൂകമ്പ സാധ്യതയുള്ള സ്ഥലമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു പ്രത്യേക മേഖലയിലെ ഭൂപാളികളുടെ ചലനം ആസ്പദമാക്കി (പീക്ക് ഗ്രൗണ്ട് ആക്സിലറേഷന്‍)നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഇതനുസരിച്ച് യു.എ.ഇയുമായി അതിര്‍ത്തി പങ്കിടുന്ന ഖസബാണ് ഭൂചലന സാധ്യതയേറിയ പ്രദേശം