പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ തേരോട്ടം

തെരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമായതോടെ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ തേരോട്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 90ൽ അധികം സീറ്റുകളിലും ആം ആദ്മി പാർട്ടി ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 14 സീറ്റിലും ബി.ജെ.പി നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. 11 ഇടത്ത് മറ്റ് ചെറു കക്ഷികളാണ് മുന്നിട്ട് നിൽക്കുന്നത്. ഇത്തവണ അമരീന്ദർ സിംഗിന് വൻ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്.
പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മർദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സർ ഈസ്റ്റിൽ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്. കോൺഗ്രസിന് കടുത്ത വെല്ലുവുളി ഉയർത്തിയാണ് ആം ആദ്മി മുന്നേറുന്നത്. ആം ആദ്മി പാർട്ടി പഞ്ചാബിൽ അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.
കോൺഗ്രസിന് 19 മുതൽ 31 സീറ്റ് വരേയാണ് ഇന്ത്യാ ടുഡേ സർവേ പ്രവചിക്കുന്നത്. ബിജെപിക്ക് 1 മുതൽ 4 വരേയും ശിരോമണി അകാലിദളിന് 7 മുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു. പഞ്ചാബിൽ ആം ആദ്മി 76 മുതൽ 90 സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ ഫലം. പഞ്ചാബിൽ ആം ആദ്മി 60 മുതൽ 84 സീറ്റുകൾ നേടുമെന്ന് ഇന്ത്യ ന്യൂസ് ജൻ കി ബാദ് സർവേ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതാണ് എ എ പിക്ക് വലിയ നേട്ടമായത്.