3.5 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ ഭർത്താവിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് തീ കൊളുത്തിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഭർത്താവിനെ ഭാര്യയും ബന്ധുവും ചേർന്ന് തീകൊളുത്തിക്കൊന്നു. ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയാണ് രംഗരാജ് എന്ന 62 വയസ്സുകാരനെ തീകൊളുത്തിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡിലെ പെരുന്തുറയിലാണ് സംഭവം. തുണിമിൽ ഉടമയായ രംഗരാജ് ഒരു അപകടത്തിൽ പരിക്കുപറ്റി പീലമേടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകവെ സഞ്ചരിച്ച വാഹനം വലസുപാളയത്തിന് സമീപം വിജനമായ ഒരു സ്ഥലത്ത് നിർത്തി. ശേഷം ഭാര്യ ജോതിമണിയും ബന്ധു രാജയും ചേർന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തി. പരുക്കുപറ്റി എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലുള്ള രംഗരാജ് വാഹനത്തിനകത്ത് കത്തിയമർന്നു.
പുലർച്ചെ രാജ തന്നെയാണ് തിരുപ്പൂർ റൂറൽ പോലീസ് സ്റ്റേഷനിലെത്തി രംഗരാജന്റെ മരണ വിവരം അറിയിച്ചത്. അപകട മരണം എന്നാണ് പറഞ്ഞത്. രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിഞ്ഞു. രംഗരാജൻ മരണപ്പെട്ടാൽ ലഭിക്കുന്ന 3.5 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്. ഇതിൽ 50,000 രൂപ കൈമാറുകയും ചെയ്തു.