സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ വീട്ടിൽ ഇന്നലെയായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്. കൊച്ചിയിൽ ശ്രീരാമകൃഷ്‌ണൻ ഹാജരാകാത്തതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തേക്ക് എത്തിയത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നായിരുന്നു സ്‌പീക്കർ രേഖാമൂലം കസ്റ്റംസിനെ അറിയിച്ചത്. ഈ സാഹചര്യത്തിൽ വീണ്ടും സമൻസ് നൽകുകയായിരുന്നു. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. യു എ ഇ കോൺസുലേറ്ര് ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഗൾഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.