യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി

കൊച്ചി: വിമാനത്താവളത്തിനുള്ളിലെ ഒരു ചായയുടെ വില കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ ചായ വില ഒറ്റയടിക്ക് നൂറിൽ നിന്നും 15 രൂപ ആയി. ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ... ഇങ്ങനെയായിരുന്നു വിലനിലവാരം. വില കേട്ട് ഞെട്ടിയ തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ ഷാജി കോടൻകണ്ടത്തിലിനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണം. കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതർ കൈമലർത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി അറിഞ്ഞത്.