ഹരിയാനയില്‍ ബി.ജെ.പി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി


ഗുരുഗ്രാം: ഹരിയാനയില്‍ ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 93-ലാണ് സംഭവം. കിസാന്‍ മോര്‍ച്ച നേതാവ് മുനേഷം ഗോദ്രയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഇവിടുത്തെ പാര്‍പ്പിട സമുച്ചയത്തിലാണ് മുനേഷവും കുടുംബവും താമസിച്ചിരുന്നത്. കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് മുനേഷം.

കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സഹോദരിയുമായി സംസാരിക്കുമ്പോഴാണ് മുനേഷത്തിന് വെടിയേറ്റത് എന്നും, ഭര്‍ത്താവാണ് വെടിവെച്ചതെന്നും മുനേഷം ഗോദ്രയുടെ സഹോദരന്‍ എസ്കെ ജഗാര്‍ പോലീസിന് മൊഴി നല്‍കി. സുനില്‍ ഗോദ്ര എന്നാണ് മുനേഷം ഗോദ്രയുടെ ഭര്‍ത്താവിന്‍റെ പേര്. സെക്ടര്‍ 10 ലെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇവിടുത്തെ പോലീസുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത ഏജന്‍സി പറയുന്നത് ഇതാണ് – കദറാപ്പൂര്‍ ഗ്രാമത്തിലെ ഒരു യുവാവുമായി തന്‍റെ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നാണ് സുനില്‍ സംശയിച്ചിരുന്നത്. ഇത് സംബന്ധിച്ച വൈരത്താലാണ് ഇയാള്‍ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്.
2001- ലാണ് സുനിലിനെ മുനേഷം വിവാഹം കഴിച്ചത്. 2013-ലാണ് ഇവര്‍ ബിജെപിയില്‍ അംഗമായത്. ചില സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാണ് ഇവരെ പാര്‍ട്ടിയില്‍ ചേര്‍ത്തത്. പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി പുറത്ത് പോകുന്നതില്‍ നിന്നും മുനേഷത്തെ സുനില്‍ വിലക്കിയിരുന്നു. അത് മറികടന്നും ഇവര്‍ രാഷ്ട്രീയത്തില്‍ സജീവമായി. തന്‍റെ ഇഷ്ടക്കാരനുമായാണ് മുനേഷം സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചതാണ് പെട്ടെന്നുള്ള കൊലപാതകത്തിനുള്ള പ്രകോപനം എന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം സുനില്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുനേഷത്തിന്‍റെ മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

You might also like

Most Viewed