നിര്‍ഭയക്കേസിൽ ദയാഹര്‍ജി തളളണമെന്ന് കേന്ദ്രം: ബലാത്സംഗ കേസ് പ്രതികളോട് ദയപാടില്ലെന്ന് രാഷ്ട്രപതി
ന്യൂഡൽഹി: ഡൽഹി നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്നു രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഹർജി തളളണമെന്ന ശുപാര്‍ശ നല്‍കിയത്. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്.
പോക്സോ കേസുകളിൽ ദയാഹർജി ഒഴിവാക്കണമെന്നും ബലാത്സംഗക്കേസ് പ്രതികളോട് ദയ പാടില്ലെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ന് രാജസ്ഥാനിലെ സിരോഹിയിൽ നടന്ന പരിപാടിയിൽ പറഞ്ഞു. സ്ത്രീ സുരക്ഷ ഗൗരവകരമായ വിഷയമാണ്. പോക്‌സോ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്കു ദയാഹര്‍ജി നല്‍കാന്‍ അവകാശമില്ല. ദയാഹര്‍ജികള്‍ വിലയിരുത്താന്‍ പാര്‍ലമെന്റ് തയാറാകണം. സ്ത്രീകൾക്കു നേരേയുള്ള ആക്രണങ്ങൾ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
നിര്‍ഭയകേസിൽ രാഷ്ട്രപതി കൂടി ദയാഹർജി തള്ളിയാൽ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹർജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.

