ബുലന്ദ്ഷഹർ കൊലപാതകം; 38 പ്രതികളിൽ അഞ്ച് പേർക്കെതിരെ കൊലക്കുറ്റം

ലഖ്‍നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിലും പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാർ സിംഗിന്‍റെ കൊലപാതക കേസിലും സ്പെഷ്യൽ ഇന്‍വസ്റ്റിഗേഷന്‍ ടീം കുറ്റപത്രം സമർപ്പിച്ചു. 38 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് . ഇതിൽ അഞ്ച് പേർക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സുബോധ് കുമാർ സിംഗിനെ അഞ്ച് പേർ ചേർന്ന് വളയുകയും ഇതിൽ ഒരാൾ അദ്ദേഹത്തെ വെടിവെക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. 2018 ഡിസംബർ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സുബോധ് കുമാർ സിംഗ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.
പശുവിനെ കൊന്നെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ നേതാവ് യോഗേഷാണ് പോലീസിൽ വ്യാജ പരാതി നൽകിയത്. പിന്നീട് പരാതിയിൽ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തർക്കത്തിലായി.
തുടർന്ന് ആൾക്കൂട്ടത്തിന്‍റെ അക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാർ സിംഗിനെ പ്രതികൾ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ച് സുബോധ് കുമാറിന്‍റെ തന്നെ സർവ്വീസ് റിവോൾവർ ഉപയോഗിച്ച് മറ്റൊരു പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി.