ഭീകരാക്രമണം; ആദിൽ അഹമ്മദ് കാർ ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു

ന്യുഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മുന്നോടിയായി ആദിൽ അഹമ്മദ് കാർ ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാർ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തത്. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുനിറച്ച കാർ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
ചാവേറായ ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണ് കാർ ഓടിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാറിന്റെ യഥാർത്ഥ ഉടമയെ എൻ.ഐ.എ ഉദ്യോഗസ്ഥർ പിടികൂടി. എന്നാൽ ആക്രമണം നടന്ന ദിവസം തന്റെ വാഹനം മോഷണം പോയിരുന്നതായാണ് ഉടമ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കോൺവേയിൽ നിന്ന് സിആർപിഎഫ് ജവാൻമാരേയും കയറ്റികൊണ്ടുള്ള ബസ് വരുന്നതിന് തൊട്ടുമുമ്പായി ഭീകരൻ കോൺവേയിൽ കാർ ഇടിച്ച് കയറ്റാനുള്ള ആദ്യ പരിശ്രമം നടത്തിയിരുന്നു. ഇതിനിടയിൽ സർവ്‍വീസ് റോഡിൽ നിന്ന് ചുവപ്പ് മാരുതി ഇക്കോ കാർ ബസ്സുകളുടെ സമീപത്തേക്ക് വരുന്നത് കണ്ട സൈനികർ ദേശീയപാതയിൽ നിന്ന് മാറി നിൽക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത്തെ പരിശ്രമത്തിൽ ഭീകരൻ തന്റെ ലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു.
ജമ്മുവിൽ നിന്ന് 78 ബസുകളിലായി 2500 സൈനികരാണ് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരിൽ 4, 2 ബസ്സുകളിലെ സി.ആർ.പി.എഫ് ജവാന്‍മാരാണ് അന്വേഷണത്തിൽ ഏറെ നിർണായകമാവുന്ന മൊഴികൾ നൽകിയിരിക്കുന്നത്. ആക്രമണം നടക്കുന്നതിന് മുമ്പ് ചുവന്ന നിറത്തിലുള്ള ഇക്കോ കാറിൽ പതിവായി ഒരാൾ കോൺവേയ്ക്ക് സമീപത്തായി വരാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.