തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്


തിരുവനന്തപുരം:  രാജ്യാന്തരവിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഫിനാൻഷ്യൽ ബിഡ്ഡിൽ അദാനി ഗ്രൂപ്പ് ഒന്നാമതെത്തി. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി രണ്ടാം സ്ഥാനത്ത്. ഡൽഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജി.എം.ആർ മൂന്നാം സ്ഥാനത്ത്.  ഔദ്യോഗിക പ്രഖ്യാപനം 28ന്. തിരുവനന്തപുരത്തിന് പുറമെ അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന് തന്നെ. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാൽ രണ്ടാമതാണ്. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി േസ്റ്റ  ചെയ്തു. രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സർക്കാർ ആദ്യം ഈ നീക്കത്തെ എതിർത്തെങ്കിലും പിന്നീട് നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കന്പനിയുണ്ടാക്കി. എന്നാൽ, മാനദണ്ധങ്ങൾ പാലിക്കേണ്ടതിനാൽ കെ.എസ്.ഐ.ഡി.സിയുടെ പേരിലാണ് ബിഡിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കെ.എസ്.ഐ.ഡി.സിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നത് മറ്റ് രണ്ട് കന്പനികളാണെങ്കിൽപോലും തുക വർദ്ധിപ്പിക്കാൻ കെ.എസ്.ഐ.ഡി.സിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം. വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനെതിരെ എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

പൊതുമേഖലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുകയാണെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആരോപണം. ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നും അവർ ആരോപിക്കുന്നു. തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയർപോർട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജി.എം.ആറും അദാനിയും ആറ് വിമാനത്താവളങ്ങൾക്ക് വേണ്ടിയും ബിഡ് സമർപ്പിച്ചിരുന്നു. ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജി.എം.ആർ ഗ്രൂപ്പ് ആണ്. അദാനി ആദ്യമായാണു വ്യോമയാന മേഖലയിൽ മുതൽമുടക്കുന്നത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കൂടി സ്വന്തമാക്കാൻ കഴിയുന്നത് വലിയ നേട്ടമാണെന്നാണ് അദാനി വിലയിരുത്തൽ. 

You might also like

Most Viewed