റാഫേലിൽ പി.എം.ഒ ഇടപെട്ടെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: റാഫേൽ അഴിമതിയിൽ ഫ്രഞ്ച് സർക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തത്. സമാന്തര വിലപേശൽ ശ്രമത്തിന് ഉദ്യോഗസ്ഥർ എതിർപ്പറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സംഘത്തിന്റെയും നിലപാടുകളെ ദുർബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടൽ.
പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹൻകുമാർ ഫയലിൽ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച് പത്രം പറയുന്നു. അതേസമയം, റഫാലിൽ കുറിപ്പ് നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് ഓർക്കുന്നില്ലെന്ന് ജി.മോഹൻ കുമാർ പ്രതികരിച്ചു. ചിലപ്പോൾ ഏതെങ്കിലും ചെറിയ കാര്യത്തിലാകാം കുറിപ്പെഴുതിയത്. മാധ്യമങ്ങൾ ഉദ്ധരിച്ചത് താൻ രേഖപ്പെടുത്തിയതിന്റെ ഒരു ഭാഗം മാത്രം. കൂടുതൽ പ്രതികരിക്കാനില്ലെന്നും ജി.മോഹൻ കുമാർ പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. മുൻ പ്രതിരോധ സെക്രട്ടറിയാണ് മോഹൻ കുമാർ. ഫ്രഞ്ച് സർക്കാരുമായി പി.എം.ഒ സമാന്തര ചർച്ച് നടത്തിയെന്നായിരുന്നു റിപ്പോർട്ട്. ഇതിനെ മോഹൻ കുമാർ എതിർത്തിരുന്നു. 2015ൽ പ്രതിരോധ സെക്രട്ടറി എഴുതിയ കത്ത് ഒരു ദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്. സമാന്തര ചർച്ചകൾ ദോഷമെന്നായിരുന്നു കത്തിലെ പരാമർശം. കരാറിലൂടെ ആർക്കും നേട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.