മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര പ്രതിരോധമന്ത്രിയുമായിരുന്ന ജോർജ് ഫെർണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിൽവച്ചായിരുന്നു അന്ത്യം. അൽസിമേഴ്‌സും പാർക്കിന്‍സണും ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് മരണ വാർത്ത കുടുംബം സ്ഥിരീകരിച്ചത്.
മംഗലാപുരം സ്വദേശിയായ ജോർജ് ഫെർണാണ്ടസ് ഒന്പതുതവണ ലോക്സഭാംഗമായിരുന്നു. പ്രതിരോധ വകുപ്പിന് പുറമേ വ്യവസായ−റെയിൽവേ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 14−ാം ലോക്സഭയിൽ ഫെർണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെയാണ് കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം. സമത പാർട്ടിയുടെ സ്ഥാപക നേതാവുമാണ്. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. തൊഴിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയിലും പേരെടുത്തു. റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് കൊങ്കണ്‍ റെയിൽവെ എന്ന ചരിത്രപദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചത്.
15−ാം ലോകസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നിലവിൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ നിഴൽ വീഴ്ത്തി. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
അതേ സമയം ജോർജ് ഫെർണാണ്ടസിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡണ്ട് രാംനാഥ് കോവിന്ദും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ.
പാവങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
ലളിതജീവിതവും ഉയര്‍ന്ന ചിന്താഗതിയുമുള്ള വ്യക്തിയായിരുന്നു ജോർജ് ഫെർണാണ്ടസെന്ന് പ്രസിഡണ്ട് രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.