ബാങ്ക് തട്ടിപ്പ് : മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ വീണ്ടും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തിന്‍റെ സാന്പത്തിക സംവിധാനം തകരാറിലാക്കിയെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ നടപടികൾകൊണ്ട് രാജ്യത്തിന്‍റെ സാന്പത്തിക സംവിധാനം തകരാറിലാക്കിയിരിക്കുന്നു.
ജനങ്ങളുടെ പോക്കറ്റിൽ നിന്ന് പണമെടുത്ത് ബാങ്കിംഗ് മേഖലയിൽ നിക്ഷേപിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ഉറ്റചങ്ങാതികളും ബാങ്കിൽ നിന്ന് ഇത് കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നു. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22,000 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഉന്നതങ്ങളിൽനിന്നുള്ള സംരക്ഷണമില്ലാതെ ഇത് നടത്താനാവില്ല. സർക്കാരിനുള്ളിൽ നിന്നുള്ള ആളുകൾക്ക് ഈ തട്ടിപ്പ് കാലേക്കൂട്ടി അറിയാമായിരുന്നു. അല്ലാതെ ഇതു നടക്കില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി മുന്നോട്ടുവന്ന് ഇക്കാര്യങ്ങളിൽ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
തട്ടിപ്പ് നടന്നത് കോൺഗ്രസിന്‍റെയും യു.പി.എയുടേയും കാലത്താണെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നത് സംഭവത്തെ വഴിതിരിച്ചുവിടാനാണെന്നും രാഹുൽ ആരോപിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധി, എ.കെ ആന്‍റണി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്റ്റിയറിംഗ് കമ്മിറ്റിയിൽ പങ്കെടുത്തു.