വോട്ടർമാരെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ : സർക്കാരിന്റെ ഒരു വിധത്തിലുള്ള ആനുകൂല്യങ്ങളും ബി.ജെ.പി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ ലഭിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രിയുടെ മുന്നറിയിപ്പ്. ഫെബ്രുവരി 24ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മദ്ധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധരാ രാജ വോട്ടർമാരെ ഭീഷണിപ്പെടുത്തിയത്. അതേസമയം, രാജയുടെ പ്രസ്തവനയിൽ പ്രതിഷേധവുമായി രംഗത്തെത്തിയ കോൺഗ്രസ്, മന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും പ്രതികരിച്ചു.
കൊലാറസിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. ബി.ജെ.പി സ്ഥാനാർത്ഥിയെ ജയിപ്പിക്കാത്ത് കൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ പിന്നാക്കം പോയതെന്ന് പറഞ്ഞാണ് മന്ത്രി തുടങ്ങിയത്. ഇവിടെ നിന്നും ജയിച്ചു വരുന്ന കോൺഗ്രസ് അംഗം നിങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞ് സമീപിച്ചാൽ താനോ തന്റെ വകുപ്പോ സഹായിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാതിരുന്നാൽ മാത്രമേ നിങ്ങൾക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. ബി.ജെ.പി സ്ഥാനാർത്ഥി ഈ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മാത്രം നിങ്ങളുടെ പേരും വികസനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തും. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. എന്നാൽ മറിച്ചാണെങ്കിൽ നിങ്ങൾ പിന്നാക്കാവസ്ഥയിൽ തന്നെ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അടുത്തിടെ ചില മണ്ധലങ്ങളിൽ ഗ്യാസ് സ്റ്റൗ വിതരണം ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത് കൊണ്ട് അത് നിങ്ങൾക്ക് കിട്ടിയില്ല. അത് ബി.ജെ.പിക്കാർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കോൺഗ്രസ് എം.എൽ.എയുടെ മണ്ധലത്തിൽ എന്തിനാണ് ഇത്തരം സേവനങ്ങൾ കൊടുക്കുന്നതെന്ന് ഞങ്ങൾ സ്വാഭാവികമായും ചിന്തിക്കും. സർക്കാർ സേവനങ്ങൾ നിങ്ങളുടെ വീട്ടിലെത്തിക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട് ചെയ്യണമെന്നും രാജ പറഞ്ഞു.