പൊതു സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയെരുതെന്ന് മനോഹർ പരീക്കർ

പനാജി : വിനോദ സഞ്ചാരത്തിനായി എല്ലാവർക്കും ഗോവയിലേക്ക് സ്വാഗതമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. എന്നാൽ വരുന്നവർ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയിൽ എത്തുന്ന ആഭ്യന്തര സഞ്ചാരികൾ ഭൂമിയിലെ മാലിന്യങ്ങളാണെന്ന കൃഷി മന്ത്രി വിജയ് സർദേശായിയുടെ വിവാദ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സർദേശായിയുടെ വിവാദ പരാമർശം ഗോവയുടെ ടൂറിസം മേഖലയെ യാതൊരുവിധത്തിലും ബാധിക്കുകയില്ല. മന്ത്രി മോശമായൊന്നും പറഞ്ഞില്ല. താൻ മന്ത്രിയുമായി സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞതിൽ ശരിയുണ്ടെന്നും പരീക്കർ കൂട്ടിച്ചേർത്തു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വമുള്ള വിനോദ സഞ്ചാരികളെ ഗോവ ഇഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വിനോദ സഞ്ചാരികളിൽ മിക്കവരും നികൃഷ്ടരും ഭൂമിയിലെ മാലിന്യങ്ങളാണെന്നും ഉത്തരേന്ത്യൻ വിനോദ സഞ്ചാരികൾ ഗോവയെ ഹരിയാനയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും മന്ത്രി വിജയ് സർദേശായി പറഞ്ഞിരുന്നു.
അന്യ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരവാദിത്തമില്ലാതെ എത്തുന്ന വിനോദ സഞ്ചാരികളെ നിയന്ത്രിക്കുക എന്നത് ദുസ്സഹമായ കാര്യമാണ്. ഇപ്പോൾ സംസ്ഥാനത്ത് ജനസംഖ്യയേക്കാൾ ആറ് മടങ്ങ് ജനങ്ങളാണ് വിനോദ സഞ്ചാരത്തിനായി എത്തുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഗോവയിലേക്കുള്ള വിനോദ സഞ്ചാരികളെ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഗോവയിൽ എത്തുന്ന സഞ്ചാരികൾ അതി സന്പന്നരോ നല്ലവരോ അല്ല. അവർ ഭൂമിയിലെ മാലിന്യമാണെന്നും മന്ത്രി പറഞ്ഞു.