രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ മതിൽ ചാടി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി

ഷീബ വിജയൻ
ശ്രീനഗര്‍ I 1931 ജൂലൈ 13ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മതില്‍ ചാടിയത്. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയ ഒമര്‍ അബ്ദുള്ളയെയും സംഘത്തെയും പൊലീസ് തടയുകയായിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമര്‍ അബ്ദുള്ള ചാടിക്കടക്കുകയായിരുന്നു. ഇതിനിടെ സേന, മർദിച്ചുവെന്ന് ഒമർ അബ്ദുള്ള ആരോപിച്ചു. ഇതിന്റെ വീഡിയോ ഒമര്‍ അബ്ദുള്ള തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.''ഇത് എനിക്ക് നേരെയുണ്ടായത് ശാരീരിക പീഡനമാണ്, എന്നെ തടയാന്‍ പാടില്ലായിരുന്നു. നിയമവിരുദ്ധമായ ഒന്നും തന്നെ ചെയ്തിട്ടില്ല. വാസ്തവത്തില്‍ നിയമസംരക്ഷകര്‍ എന്ന് പറയുന്നവര്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാര്‍ഥന അര്‍പ്പിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടഞ്ഞതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും''- ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
1931ല്‍ അന്നത്തെ കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊന്ന ദിവസമാണ് ജൂലൈ 13. അതിന്റെ വാര്‍ഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാക്കളെ മുന്‍കരുതലെന്ന വിധത്തില്‍ വീട്ടുതടങ്കലിലുമാക്കിയിരുന്നു. മുമ്പ് ജൂലൈ 13ന് സംസ്ഥാനത്ത് അവധി ദിനമായിരുന്നു. എന്നാല്‍ മനോജ് സിന്‍ഹ പ്രത്യേക വിജ്ഞാപനമിറക്കി ഈ അവധി 2020ല്‍ എടുത്തുമാറ്റുകയായിരുന്നവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
SAZDDS