ഹരിതകർമ്മ സേനയുടെ യൂണിഫോം നിറംമാറ്റം; തലസ്ഥാനത്ത് രാഷ്ട്രീയ വിവാദം പുകയുന്നു
ശാരിക l കേരളം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹരിതകർമ്മ സേനാംഗങ്ങളുടെ യൂനിഫോമിൽ ബി.ജെ.പി ഭരണസമിതി വരുത്തിയ മാറ്റം വലിയ വിവാദത്തിലേക്ക്. വർഷങ്ങളായി ഉപയോഗിച്ചുവന്ന പച്ച നിറത്തിലുള്ള കോട്ടുകൾക്ക് പകരം കാവി നിറത്തോടു സാമ്യമുള്ള പുതിയ കോട്ടുകൾ വിതരണം ചെയ്തതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. സേനാംഗങ്ങൾക്കിടയിൽ നിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത അതൃപ്തിയാണ് വിഷയത്തിൽ ഉയരുന്നത്. 2017-ൽ ഹരിതകേരളം മിഷന്റെ ഭാഗമായി ഹരിതകർമ്മ സേന രൂപീകരിച്ചതു മുതൽ പച്ച നിറത്തിലുള്ള കോട്ടുകളായിരുന്നു ഇവരുടെ അടയാളം.
വീടുകളിൽ മാലിന്യശേഖരണത്തിനെത്തുന്ന ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ പൊതുജനങ്ങളെ സഹായിച്ചിരുന്നത് ഈ വേഷമായിരുന്നു. വർഷങ്ങളായി തുടർന്നുപോന്ന രീതിക്ക് മാറ്റം വരുത്തിയത് അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് സേനാംഗങ്ങളുടെ വാദം. കോർപ്പറേഷൻ വിതരണം ചെയ്ത പുതിയ കിറ്റിൽ കാവി കോട്ടിന് പുറമെ മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയാണുള്ളത്. തികച്ചും അപ്രതീക്ഷിതമായ നിറംമാറ്റത്തോട് പൊരുത്തപ്പെടാൻ പലർക്കും സാധിച്ചിട്ടില്ല. പുതിയ യൂനിഫോം അണിയാൻ വിസമ്മതിച്ച് പലരും തുടക്കത്തിൽ രംഗത്തെത്തിയിരുന്നു. എന്നാൽ, കോർപ്പറേഷൻ അധികൃതരുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അനിഷ്ടത്തോടെയാണെങ്കിലും പലരും ഇത് സ്വീകരിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
യൂനിഫോം നിറം മാറ്റത്തിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമാണെന്നാണ് മേയർ നൽകുന്ന വിശദീകരണം. എന്നാൽ, ഈ വാദത്തെ മറ്റ് പ്രതിപക്ഷ കക്ഷികൾ തള്ളിക്കളയുന്നു. സംസ്ഥാനത്തെ മറ്റ് കോർപ്പറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ ഇത്തരമൊരു മാറ്റം നടപ്പിലാക്കാത്ത സാഹചര്യത്തിൽ, തിരുവനന്തപുരത്ത് മാത്രം ഇത് നടപ്പിലാക്കുന്നത് ബോധപൂർവ്വമായ കാവിവൽക്കരണത്തിന്റെ ഭാഗമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. പൊതുജനങ്ങളെ സേവിക്കുന്ന ഒരു വിഭാഗത്തെ രാഷ്ട്രീയ ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നും സേനാംഗങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
വിഷയത്തിൽ കോർപ്പറേഷൻ കൗൺസിലിൽ വരുംദിവസങ്ങളിൽ വലിയ ബഹളങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും സാധ്യതയുണ്ട്. മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളെ ഇത്തരം വിവാദങ്ങൾ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഏതായാലും, യൂനിഫോം മാറ്റം തലസ്ഥാന നഗരത്തിലെ ഭരണ-പ്രതിപക്ഷ തർക്കങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്. ഇതിനെതിരായ പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
്ു്ു

