ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ

വയനാട്ടിൽ ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു. മുമ്പ് രണ്ട് തവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും അതിന് നിർബന്ധിച്ചതോടെയാണ് മകൾ ജീവനൊടുക്കിയത്. മകളുടെ ഭാവി കരുതിയാണ് ദർശന തിരികെ ഭർതൃവീട്ടിലേക്ക് പോയതെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി.
മാനസിക പീഡനത്തിന് തെളിവായ ഭർതൃപിതാവിന്റെ ഓഡിയോ റെക്കോഡും കുടുംബം പരസ്യപ്പെടുത്തി. ഭർത്താവ് വെണ്ണിയോട് സ്വദേശി ഓംപ്രകാശും പിതാവ് ഋഷഭരാജനും ദർശനയെ മർദിച്ചിരുന്നതായി സഹോദരി ആരോപിച്ചു. ഒരിക്കൽ കംബ്ലക്കാട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ 13നാണ് ദർശന വിഷം കഴിച്ച ശേഷം അഞ്ച് വയസ്സുകാരി മകൾക്കൊപ്പം വെണ്ണിയോട് പുഴയിൽ ചാടിയത്. ദർശന പിറ്റേന്ന് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാൾ പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ദർശനയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
dyd