ഇന്ത്യയിലെ ആരാധനാലയങ്ങൾ തകർക്കാൻ ഐഎസ്പദ്ധതിയിട്ടിരുന്നതായി എൻഐഎ

ഐഎസ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ആഷിഫ് എന്ന മതിലകത്ത് കൊടയിൽ അഷ്റഫിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രാജ്യത്ത് ദേശീയ ആരാധനാലയങ്ങൾക്കും സമുദായ നേതാക്കൾക്കും നേരെ ആക്രമണം നടത്താന്‍ പിടിയിലായ സംഘം പദ്ധതി ആസൂത്രണം ചെയ്തിരുന്നതായ വിവരങ്ങൾ എന്‍ഐഎക്ക് ലഭിച്ചു. ആഷിഫ് ഉൾപ്പടെയുള്ളവരുടെ അറസ്റ്റോടെ തീവ്രവാദികളുടെ ഈ പദ്ധതി തകർക്കാന്‍ സാധിച്ചതായി എന്‍ഐഎ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ കുറിപ്പിൽ അറിയിച്ചു. കേരളം ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂൾ തകർക്കാന്‍ സാധിച്ചതായും എന്‍ഐഎ അവകാശപ്പെട്ടു. ആഷിഫിനെ തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്തുള്ള ഒളിത്താവളത്തിൽ നിന്നും പിടികൂടുമ്പോൾ എന്‍ഐഎക്ക് ഇയാളെക്കുറിച്ച് ഫണ്ട് പൂളിന്‍റെ പ്രധാനി എന്ന വിവരമാണുണ്ടായിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിലാണ് ഐഎസിന്‍റെ തീവ്രപ്രവർത്തകനാണെന്ന വിവരം പുറത്തുവരുന്നത്.
വിശ്വസനീയമായ വിവരങ്ങളുടേയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇന്‍റലിജന്‍സും കേരളാ പോലീസിന്‍റെ തീവ്രവാദ സേനയുമായി (എടിഎസ്) ചേർന്ന് കഴിഞ്ഞ ദിവസം തൃശൂരും പാലക്കാടുമടക്കം നാൽ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. തൃശൂരിൽ മൂന്നിടത്തും പാലക്കാട് ജില്ലയിലെ ഒരിടത്തുമാണ് റെയ്ഡ് നടത്തിയത്. ആഷിഫിന്‍റെ വീട്ടിലും സെയ്ദ് നബീൽ അഹമ്മദ്, ടി.എസ്.ഷിയാസ് എന്നിവരുടെ തൃശൂരിലെ വീടുകളിലും പാലക്കാട് സ്വദേശി റയീസിന്‍റെ വീട്ടിലും പരിശോധനകൾ നടത്തിയപ്പോൾ പല പ്രധാന വിവരങ്ങളും രേഖകളും കണ്ടെത്താനായി. ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഐഎസ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭീകരാക്രമണങ്ങൾ നടത്തുന്നതിനുമായി ഫണ്ട് സ്വരൂപിക്കുന്നതിൽ കേരള മൊഡ്യൂൾ വളരെ സജീവമായിരുന്നുവെന്നാണ് എന്‍ഐഎ നൽകുന്ന വിവരം.
തട്ടിപ്പുകളും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി, പണം കണ്ടെത്തുന്നതിനോടൊപ്പം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താന്‍ ഇവർ ഗൂഢാലോചന നടത്തിവരികയായിരുന്നുവത്രെ. സംസ്ഥാനത്തെ ചില സമുദായങ്ങളുടെ നേതാക്കളെ ആക്രമിക്കുന്നതിനും ഭീകരത പടർത്താനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനങ്ങളെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്നും എന്‍ഐഎ വൃത്തങ്ങൾ അറിയിച്ചു.
dfdhg