കേരളത്തിലെ സ്കൂളുകൾക്ക് പുതുതായി 36,666 ലാപ്‌ടോപ്പുകൾ നൽകും

സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്‌ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈറ്റ് വഴിയാണ് ലാപ്‌ടോപ്പുകൾ നൽകുകയെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപോയോഗിച്ചതിനാൽ 3600 കോടി ലഭിക്കാനായി.
സംസ്ഥാനത്തെ സർക്കാർ എയിഡഡ് സ്കൂളുകളിൽ 2023 ജനുവരി−മാർച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്‍ടോപ്പുകൾ ലഭ്യമാക്കുന്നത്. ഹൈടക് സ്കൂൾ സ്കീമിൽ ലാബുകൾക്കായി 16500 പുതിയ ലാപ്‍ടോപ്പുകൾ നൽകും. വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്‍ടോപ്പുകൾ നൽകും. വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്‍ടോപ്പുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകൾക്ക് ഹൈടെക് ലാബുകൾക്കായി ലാപ്‍ടോപ്പുകൾ അനുവദിക്കുന്നത് ഹൈസ്കൂൾ−ഹയർസെക്കന്ററി−വൊക്കേഷണൽ ഹയർസെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും മന്ത്രി പറഞ്ഞു. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. അതിനനുസരിച്ച് ആവശ്യമായ പുനഃക്രമീകരണങ്ങൾ നടത്തും.
വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്കൂൾ−ഹൈടെക് ലാബ് പദ്ധതികളെന്നും ഇപ്പോൾ അഞ്ച് ലക്ഷത്തോളം ഉപകരണങ്ങൾക്ക് ഒരേ സമയം എ.എം.സി ഏർപ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.
തുടർച്ചയായ ഐടി പരിശീലനങ്ങൾ നൽകലും ഡിജിറ്റൽ ഉള്ളടക്കം ലഭ്യമാക്കലും സ്കൂൾ അഡ്‍മിനിസ്ട്രേഷന്‍ ഫലപ്രദമാക്കലും രക്ഷിതാക്കൾക്കുൾപ്പെടെ സൈബർ സുരക്ഷാ പരിശീലനങ്ങൾ നൽകലുമെല്ലാം മുന്തിയ പരിഗണനയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിൽ മാത്രം 4746 ലാപ്‍ടോപ്പുകൾ സ്കൂളുകൾക്ക് ഇപ്രകാരം പുതുതായി ലഭിച്ചു. മലപ്പുറം (3325), കോഴിക്കോട് (2580), പാലക്കാട് (2382), കാസറഗോഡ് (1941) ജില്ലകൾക്കാണ് ഈ വിഭാഗത്തിൽ കൂടുതൽ ലാപ്‍ടോപ്പുകൾ സ്കൂളുകൾക്കായി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
eterte