മൂന്ന് ലോ കോളേജ് പ്രിൻസിപ്പൽ നിയമനങ്ങൾ അസാധുവാക്കി കെഎടി

സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം അസാധുവാക്കി. യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പൽ നിയമനമാണ് റദ്ദാക്കിയത്. മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ട്രിബ്യൂണൽ നിർദേശം നൽകി. എറണാകുളം ലോ കോളേജിലെ അധ്യാപകന്‍ ഡോ. ഗിരിശങ്കറിന്റെ പരാതി പരിഗണിച്ച ശേഷമാണ് ഉത്തരവ്.
മതിയായ യോഗ്യതയുള്ളവരെ പ്രിന്‍സിപ്പൽ തസ്തികയിലേക്ക് പരിഗണിച്ചില്ലെന്നായിരുന്നു എറണാകുളം ലോ കോളേജിലെ അധ്യാപകന്റെ പരാതി. 2018ലെ യുജിസി മാനദണ്ഡം പാലിക്കാത്ത നിയമനങ്ങൾ അസാധുവാണെന്ന സുപ്രീംകോടതി നിരീക്ഷണം ബാധകമെന്ന് ട്രിബ്യൂണൽ നിരീക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പൽ ബിജു കുമാർ, തൃശൂർ ഗവണ്‍മെന്റ് ലോ കോളജിലെ പ്രിന്‍സിപ്പൽ പി ആർ ജയദേവന്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പൽ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. വൈസ് ചാന്‍സലർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുറമേ 12 ആർട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നിയമനങ്ങളും വിവാദമായിരുന്നു. ഇതിന് പിന്നാലെ ലോ കോളേജ് നിയമനങ്ങൾ അസാധുവാക്കപ്പെടുന്നത് സർക്കാരിന് കനത്ത പ്രഹരമാകുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ അപ്പീൽ നൽകിയേക്കുമെന്നാണ് വിവരം.
rtyrtyt