ഗായത്രിയുടേത് കൊലപാതകമെന്ന് പൊലീസ്; പ്രതി ഹോട്ടലിൽ ഒപ്പമുണ്ടായിരുന്ന പ്രവീൺ

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ഗായത്രിയെയയാണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. പ്രണയ ബന്ധം മൂലമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടല്‍ മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണ് മരണകാരണം എന്നായിരുന്നു ആദ്യം കരുതിയത്.
ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീണിനെ പിന്നാലെ കാണാതായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ പ്രവീണും ഗായത്രിയും വിവാഹിതരായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പള്ളിയില്‍ വച്ച് ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്.