നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്താതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ


നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്താതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്ന് ആഴ്ചയിലേറെ ബിൽ തന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നെന്നും ഭരണഘടനാപരമായ കടമ ആണ് നിറവേറ്റിയതെന്നും ഗവർ‍ണർ‍ പറഞ്ഞു. മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും തന്‍റെ അഭിപ്രായത്തിൽ മാറ്റം ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. ഡൽ‍ഹിയിൽ‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. അതേസമയം കർണാടയിലെ ഹിജാബ് വിവാദത്തിലും ഗവർണർ പ്രതികരിച്ചു. ചരിത്രം പരിശോധിക്കുന്പോൾ‍ മു‍സ്‍ലിം സ്‍ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻറെ പരാമർ‍ശം. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിരുന്നെന്നും സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ പറഞ്ഞു.

ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഗവർ‍ണറെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനെ തുടർന്നാണ് ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബൽയത്തിലായി. ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. ഒരുപക്ഷേ ഓർ‍ഡിനൻസ് ഗവർ‍ണർ‍ ഒപ്പിടാതെ മടക്കിയാൽ സർക്കാരിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കിൽ നിയമസഭ സമ്മേളനത്തിൽ ബിൽ ആയി കൊണ്ടുവരാനായിരുന്നു സർക്കാർ തീരുമാനം. ലോകായുക്ത ഓർഡിനൻസിൽ പരസ്യ എതിർപ്പ് അറിയിച്ച സി.പി.ഐയെ സി.പി.എം കാര്യങ്ങൾ ബോധ്യപ്പെടുത്തുി. ഇന്നലെ ആരംഭിച്ച സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ‍ ലോകായുക്ത നിയമഭേദഗതിയെ അനുകൂലിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. നേരത്തെ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു

You might also like

Most Viewed